ഞായറാഴ്‌ച, ഓഗസ്റ്റ് 28

നോല്‍ക്കാത്ത നോമ്പിന്‍റെ നോവ്‌....( Daily dated 28-08-2011 )



നാം ജനിച്ചത്‌  വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും ഉള്ള ഒരു ബഹുസ്വര സമൂഹത്തിലാണ്.ആ സമൂഹത്തില്‍ ഒരു ഒറ്റ ചെണ്ടയായി നില നില്‍ക്കാതെ താള ബോധത്തിന്റെ ഒരു പഞ്ചവാദ്യമാകുക എന്ന ലാളിത്യമേറിയ ചിന്തയാണ് പ്രവാസലോകത്ത്‌ അമുസ്ലീങ്ങളും റമദാനില്‍ നോമ്പനുഷ്ടിച്ചു ഇസ്ലാമിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നത്.അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നന്മയുടെ വീണ്ടെടുപ്പിനായി വൈവിധ്യമാര്‍ന്ന  രീതിയിലും സ്വഭാവത്തിലുമുള്ള വൃതാനുഷ്ഠാനങ്ങള്‍ ലോക ജനത ആചരിച്ചു വരുന്നതായി കാണാം.പൌരാണിക കാലം മുതല്‍ക്കേ ലോകത്ത് മൌനവൃതം നിലവിലുണ്ടായിരുന്നു.ഈസ നബിയുടെ മാതാവായ മറിയമിനോട്‌ മൌനവൃതം ആചരിക്കുവാന്‍ ദൈവം കല്‍പിച്ചതായി വിശുദ്ധ ഖുര്‍ആന്‍' വ്യക്തമാക്കുന്നു..വൈവാഹിക ജീവിതത്തെയും ഭൌതിക സുഖാഡംബരങ്ങളെയും  പാടെ പരിത്യജിച്ചു കൊണ്ടുള്ള സന്യാസം ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകത്ത് സാംസ്കാരിക പാരമ്പര്യങ്ങള്‍ അവകാശപെടാവുന്ന സമൂഹത്തില്‍ എല്ലായിടത്തും വൈജാത്യങ്ങളും വിവിധ്യങ്ങളും ഉള്ള വൃതാനുഷ്ഠാന സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം.


                                               എന്നാല്‍ ഇസ്ലാമിന്‍റെ വൃതാനുഷ്ഠാനം കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നതല്ല.ജീവിതത്തില്‍ തനിക്കു ഏറ്റവും തീവ്രമായി അനുഭവപെടാവുന്ന ആഗ്രഹാഭിലാഷങ്ങളെയും ദേഹേച്ഹകളെയും ദൈവപ്രീതിക്ക്‌ മുന്നില്‍ ബലികഴിക്കാനുള്ള ആത്മ നിയന്ത്രണത്തിന്റെ ഭാഗമാണത്‌.
അതുവഴി ദൈവ പ്രീതി സ്വായത്തമാകുന്നു.കഠിനവും തീക്ഷ്ണവുമായ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിത മാര്‍ഗത്തില്‍ തളരാതെ  മുന്നേറാനുള്ള ശക്തി ലഭിക്കുന്നു.കാടും പടലവും പിഴുതെടുത്ത്‌ മണ്ണ് ഒരുക്കി കര്‍ഷകന്‍ വിത്തെറിയുമ്പോള്‍  ആണ് നൂറു മേനി കൊയ്യുക.അതുപോലെ ദുഷിച്ച മോഹങ്ങളെ പിഴുതെറിഞ്ഞ്  ഭോഗ തൃഷ്ണകളെ നിയന്ത്രിച്ച്‌ വൃതം മനസിനെ വെടിപ്പാക്കുന്നു. ഇടുങ്ങിയ ക്ഷുദ്ര പ്രലോഭനങ്ങളില്‍ നിന്നും മനുഷ്യഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് വിശുദ്ധിയുടെ ചക്രവാളത്തിലേക്ക് ഉയര്‍ത്തുക എന്ന മഹത്തായ കര്‍മം ആണ്  റമദാന്‍ മാസം അനുഷ്ഠക്കുന്നത്.

   പ്രവാസജീവിതത്തില്‍ ഈ പുണ്യഭൂമിയില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഒത്തിരി നല്ല ഓര്‍മ്മകള്‍ റമദാന്‍ പ്രദാനം ചെയ്തെങ്കിലും,ഇന്നും നോവായി നിലനില്‍ക്കുന്നത് നോല്‍ക്കാത്ത നോമ്പിന്‍റെ ഓര്‍മയാണ്.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് റമദാന്‍ മാസത്തിലും സ്കൂളില്‍ അധ്യയനം ഉണ്ടായിരുന്ന നാള്‍.ഇന്ത്യന്‍ എംബസി സ്കൂള്‍ ബുറൈദയില്‍ ജോലിക്ക് ചേര്‍ന്ന വര്‍ഷം ആദ്യ റമദാന്‍.രാവിലെ ആറു മണി മുതല്‍ ദോഹര്‍ സലഹ് വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കും.ടേം പരീക്ഷ കഴിഞ്ഞ് റമദാന്‍ പകുതിയോടെ ആണ് സ്കൂള്‍ അടക്കുക.അഞ്ചര മണിക്ക് സ്കൂളിലേക്ക് പോകാനുള്ള വാഹനം വരുന്നതുകൊണ്ട് അതിരാവിലെ തന്നെ എഴുന്നേറ്റ് ജോലികള്‍ തീര്‍ക്കുകയാണ് പതിവ്.അന്ന് കൈകുഞ്ഞായ മകനെ സ്കൂളില്‍ തന്നെയുള്ള ഡേ കെയറില്‍ കൊണ്ട് പോകാനുള്ള സാധനങ്ങളും എടുത്ത് ധൃതിയില്‍ ഒരു ഓട്ടമാണ്.ആ തിരക്കില്‍ ഒന്നും കഴിക്കാന്‍ കഴിയില്ല.സമയം അനുവദിക്കാറില്ല എന്നതായിരുന്നു സത്യം.സ്കൂളില്‍ ബഹുഭൂരിപക്ഷം വരുന്ന അധ്യാപിക സുഹൃത്തുക്കളും ഇസ്ലാമിക വിശ്വാസികള്‍ ആയതുകൊണ്ട് അവരെല്ലാം വൃതാനുഷ്ഠാനത്തിലാണ്.ഉച്ചക്ക് മുന്‍പേ ക്ലാസ്സ്‌ കഴിയുന്നത്‌ കൊണ്ട് ഇന്റര്‍വെല്‍ അഥവാ ഇടവേള ഉണ്ടാകാറും ഇല്ല.സ്കൂള്‍ കഴിഞ്ഞ് വാഹനം വരുന്നതിനായി കാത്തു നില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ "ഇന്ന് നോമ്പുണ്ടോ ടീച്ചര്‍" എന്ന് ചോദിക്കുമ്പോള്‍ ഉണ്ട് എന്ന് പറയും.ആ നേരം വരെ ജലപാനം കഴിക്കാത്ത എനിക്ക് അത് പറയാന്‍ ഉള്ള അര്‍ഹതയും ഉണ്ടായിരുന്നു.ആ ദിവസം നോമ്പ് പിടിക്കണം എന്ന ആഗ്രഹവും ഉണ്ടായിരിക്കും.എന്നാല്‍ രാവിലെ വീട്ടു ജോലിയും...സ്കൂളില്‍ വിശ്രമ സമയമില്ലാതെ തുടര്‍ച്ചയായ പഠിപ്പിക്കലും,മോനെയും കൊണ്ടുള്ള പൊള്ളുന്ന ചൂടിലെ  യാത്രയും,കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ സംഗതി ആകെ മാറും.കുഞ്ഞിനെ ഉറക്കികഴിഞ്ഞ്,ഷവറിനു കീഴില്‍ തല തണുക്കെ ഒരു കുളിയും കഴിഞ്ഞിറങ്ങുമ്പോള്‍ വിശപ്പ്‌ പിടിച്ചാല്‍ കിട്ടില്ല.രണ്ടുമണിയോടെ ഭക്ഷണം കഴിക്കും.നോമ്പാണ്‌ എന്ന് അവരോടു പറഞ്ഞതിന്‍റെ കുറ്റബോധം "നാളെ പിടിക്കാം നോമ്പ് "എന്ന് മനസ്സില്‍ ഉറപ്പിക്കും.അത് പിന്നെ ഗണപതി കല്ല്യാണം പോലെ നാളെനാളെ  നീളെ നീളെ ആകും.
പിറ്റേന്നും കൂട്ടുകാരികള്‍ ചോദിക്കും "ഇന്ന് നോമ്പുണ്ടോ" എന്ന്. നോമ്പ് പിടിക്കണം എന്ന വിശ്വാസത്തോടെ ഉണ്ടെന്നു പറഞ്ഞാലും അത് പാലിച്ചില്ല.പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമായി ഒഴിച്ച് കൂടാന്‍ വയ്യാത്തവിധം അലിഞ്ഞു ചേര്‍ന്നതിനാല്‍ ആകാലങ്ങളില്‍ ആകെ ലഭിച്ചിരുന്ന ഒരേ ഒരു മലയാള പത്രവും...വിശുദ്ധ  ഖുര്‍ആന്‍ ഉം,ഇസ്ലാമിക പുസ്തകങ്ങളും  ആയിരുന്നു ബുറൈദയില്‍  ആകെ ആശ്രയം.വായനക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രം അക്കാലത്തു വായിച്ചു തുടങ്ങിയതായിരുന്നു വിശുദ്ധ ഖുര്‍ആന്‍ എന്ന് തുറന്നു പറയട്ടെ!എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ആണ് അത് "അറിവിന്‍റെ അക്ഷയ ഖനിയാണ്" എന്ന് തിരിച്ചറിഞ്ഞത്.

സ്ഥലപരിമിതി മൂലം ആ അറിവിനെ ഖുറാന്‍ വചനത്തോടെ കുറിക്കട്ടെ."ഭൂമിയിലുള്ള വൃക്ഷങ്ങളെല്ലാം പേനയായിരിക്കുകയും,സമുദ്രം മഷിയാവുകയും,അതിനു പുറമേ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതി തീരുകയില്ല."(വി.ഖു.31:27)അതുപോലെ തന്നെ ഖുര്‍ആന്‍ -ന്റെ മഹത്വവും.

മറ്റുള്ളവരെ കളങ്കമില്ലാതെ സ്നേഹിക്കാനും...കഴിയുന്നതുപോലെ സമൂഹത്തിനെ സഹായിക്കാനും പഠിപ്പിച്ചതും ആ ഗ്രന്ഥം തന്നെ.ഇസ്ലാമിന്‍റെ സത്യതയും,തത്ത്വങ്ങളുടെ യുക്തി ഭദ്രതയും,ഇസ്ലാമിക മൂല്യങ്ങളുടെ പ്രായോഗികതയും,തിരിച്ചറിഞ്ഞത് ആ വായനയിലൂടെയാണ്.ആ കാലയളവില്‍ തന്നെ ആണ് നോക്കാതെ നോറ്റു എന്ന് പറഞ്ഞ നോമ്പ് ഒരു നോവായി മനസ്സില്‍ തെളിഞ്ഞത്.അന്നെടുത്ത ഉറച്ച തീരുമാനം ആണ് പറഞ്ഞു പോയ കളവിന്‍റെ  പ്രായശ്ചിത്തമായി റമദാനില്‍ പത്തു നോമ്പെങ്കിലും പിടിക്കുക എന്നത്.പിന്നീട് കഴിഞ്ഞ നീണ്ട ഒന്‍പതു വര്‍ഷമായി തുടരുന്ന ആ അനുഷ്ഠാനം ഇന്ന് റമദാനിലെ ആദ്യത്തെ പത്തിലും അവസാന പത്തിലും വരെ എത്തി നില്‍ക്കുമ്പോള്‍ ഇനിയും ബാക്കിയാകുന്നത് റമദാന്‍ മാസം മുഴുവന്‍ ആയി നോമ്പനുഷ്ടിക്കാനുള്ള മനസിന്‍റെ ആഗ്രഹമാണ്. 
എല്ലാവര്‍ക്കും നന്മയുള്ള മനസോടെ സമൂഹത്തിന്‍റെ സംസ്കരണ ദൌത്യം ഏറ്റെടുക്കാനും...ഹൃദയശുദ്ധിയോടെ സഹജീവികളെ സ്നേഹിക്കാനും കഴിയുന്ന  ആത്മീയോല്‍കര്‍ഷത്തിന്റെ  ഫലപ്രദവും..മഹത്വമേറിയതുമായ റമദാന്‍ ആശംസിക്കുന്നു.

5 അഭിപ്രായങ്ങൾ:

  1. സ്വയം തിരഞ്ഞെടുക്കുന്ന ത്യാഗം പുറത്തേക്കൊഴുകുന്ന നന്മയുടെ അരുവിയാണ് , ത്യാഗം അനുഷ്ടാനമാകുമ്പോള്‍ അത് നന്മയെപറ്റിയുള്ള ഓര്‍മപ്പെടുത്തലുകള്‍ ആകുന്നു . ..അരുവികള്‍ വറ്റാതിരിക്കട്ടെ ..എല്ലാവര്ക്കും റംസാന്‍ ആശംസകള്‍ ...
    നന്ദി .!

    മറുപടിഇല്ലാതാക്കൂ
  2. പെരുന്നാള്‍ ആശംസകള്‍.. ഹൃദയ സ്പര്‍ശിയായ നോട്ട..

    മറുപടിഇല്ലാതാക്കൂ
  3. സ്വഅനുഭവം പങ്കുവെച്ച വെള്ളരിപ്രാവിനും, ഏവര്‍ക്കും ഈ പെരുന്നാള്‍ ഒരു പുതിയ തുടക്കമായിരിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കുന്നു. നന്മയുടേയും, സ്നേഹത്തിന്റെയും നാളുകള്‍ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കാതെ യാതാര്‍ത്ഥ്യങ്ങളായി തീരട്ടെ എന്നാഗ്രഹിച്ച് പോകുന്നു.. പെരുന്നാള്‍ ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  4. നോമ്പിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ മനസ്സുകൾക്ക് കഴിയട്ടെ അതിന്റെ ലക്ഷ്യവും..സ്വന്തം അനുഭവം പകർത്തിയത് ഹൃദയസ്പർശിയായി പ്രാവേ..പെരുന്നാളാശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. നന്ദി ,ഈ വരവിനും ,സ്നേഹത്തിനും.
    ഞാന്‍ ഒരു മതേതര വാദിയാണ്.ഏക ദൈവ വിശ്വാസിയും. ജനിച്ചതും വളര്‍ന്നതും ഹിന്ദു മതത്തിലെ ഒരു യാഥാസ്ഥിതിക നായര്‍ കുടുമ്പത്തില്‍ ഒരു അമ്പലപ്രാവായി .അമ്പലവും വൃതവും ഒക്കെ ചേര്‍ന്ന കുട്ടിക്കാലം.പിന്നെയും വളര്ന്നപ്പോ...അമ്പലത്തില്‍ പോകാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു.പരീക്ഷ എളുപ്പമാക്കാന്‍...ക്ലാസ്സില്‍ ഫസ്റ്റ് ആകാന്‍ ....പങ്കെടുക്കുന്ന മത്സരങ്ങളില്‍ ഒന്നാമതാകാന്‍ ,എന്നിങ്ങനെ ആവശ്യങ്ങള്‍ പറയാന്‍ വേണ്ടി.രാവിലെ എഴുന്നേറ്റു കുളിച്ചു ദശപുഷ്പ മാല കെട്ടി ദേവന് കൊടുത്തിട്ട് കോളേജില്‍ പോയ കാലം.എല്ല പരിഭവവും മനസ്സില്‍ പറഞ്ഞു...ആരുമില്ലാത്ത ഏകാന്തതയില്‍ നടയില്‍ നിന്ന് അത് കുറച്ചു ഉറക്കെ പറഞ്ഞിരുന്ന ഒരു ഭക്തി തീവ്രമായ കാലം.ജീവിതത്തില്‍ ആഗ്രഹിക്കുന്നത് കിട്ടാന്‍ വേണ്ടി കാര്യ സാധ്യത്തിനു മാത്രം ദൈവത്തെ വിളിച്ചിരുന്ന ഒരു കാലത്തില്‍ നിന്ന് ദൈവികതയെ അടുത്തറിയാന്‍ ആയി പുസ്തകങ്ങളിലൂടെ ഒരു പര്യവേഷണം.ജന്മം തന്ന മതത്തെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു സഹോദര മതങ്ങളോട് സഹവര്‍ത്തിത്വം.സൌദിയില്‍ മുസ്ലിം അല്ല എന്നറിയുമ്പോള്‍ ഭര്‍ത്താവിന്‍റെ ഐ.ഡി കാര്‍ഡില്‍ തുപ്പിയിട്ട് പോയിരുന്ന ട്രാഫിക്‌ പോലീസ്,അവര് കാഫിര്‍ ആണ് അവരോടു മിണ്ടാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് കളിയ്ക്കാന്‍ ചെന്ന മകന് മുന്നില്‍ വാതില്‍ കൊട്ടി അടച്ച ഈജിപ്ത്യന്‍ കുടുമ്പം..അങ്ങനെ ചില വേദനകള്‍ ആണ് എന്ത് തെറ്റാണ് അമുസ്ലിം ചെയ്തത് എന്നാ അന്വേഷണത്തില്‍ എത്തി ചേര്‍ന്നത്‌.അങ്ങനെ ആണ് വിശുദ്ധ ഖുറാന്‍ വായിച്ചു നോക്കുന്നത്.അന്നാണ് മനസിലാകുന്നത് ഏതെങ്കിലും ഒരു മുസ്ലിമിനെ കണ്ടു ഇസ്ലാമിനെ അറിയരുത് എന്ന്.ഇസ്ലാമിന്റെ സത്യസന്ധത,ഇസ്ലാമിക മൂല്യങ്ങളുടെ ആധികാരികത, അറിയണമെങ്കില്‍ അത് ആ ഗ്രന്ഥത്തിലൂടെ വേണമെന്നും.തെറ്റിദ്ധരിക്കപെട്ട ഒരു മതത്തോടു പിന്നെ ആദരവായി.വായിക്കാന്‍ കൂടുതല്‍ ലഭികുന്നതും...വായനക്കാര്‍ കൂടുതല്‍ ഉള്ളതും ആ വിഷയമായതിനാല്‍ ഇസ്ലാമിക ലേഖനങ്ങള്‍ എഴുതുന്നു.ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ...എന്‍റെ അമ്മയെ തള്ളി പറയാതെ...ആ പാരമ്പര്യത്തെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ.നന്ദി വീണ്ടും വരണം ട്ടോ.

    മറുപടിഇല്ലാതാക്കൂ