വ്യാഴാഴ്‌ച, മേയ് 10

"അഗ്നിയില്‍ കു(കൊ)രുത്ത സഹനശൈലങ്ങള്‍"

(ഈ കഥയില്‍ ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ...മരിച്ചു പോയവരുമായോ ആര്‍ക്കെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം എന്ന് പറയുന്നില്ല... സത്യമാണ്)

വല്ലപ്പോഴും മാത്രം എഴുതുന്ന എന്‍റെ, ഇഷ്ട വിഷയം സമകാലിക ലേഖനങ്ങള്‍ ആണ് എന്നിരിക്കെ ഇതിനെ കഥയെന്നു പറയാമോ എന്ന സംശയം ഇല്ലാതില്ല....:)
നോവലുകള്‍ക്കും ,കഥകള്‍ക്കും സമൂഹത്തില്‍ നിലനിന്നിരുന്ന ,മത -ജാതി വ്യവസ്ഥ,സമ്പത്ത് വ്യവസ്ഥിതി-ജന്മി-കുടിയാന്‍  അങ്ങനെ പല  ദുരാചാരങ്ങളെയും സാമൂഹികവ്യാധികളെയും സ്വാധീനിക്കാന്‍  കഴിഞ്ഞിരുന്ന ഒരു കാലഘട്ടം പണ്ട് നമുക്കുണ്ടായിരുന്നു.
(എന്തിനേറെ പൂവള്ളി   എന്ന ധനപുഷ്ടിയുള്ള നായര്‍ തറവാടിന്റെ സത്  ഭാവിയിലേക്ക് ഉറ്റുനോക്കികൊണ്ടാണ്‌ ഒരു ശതകത്തിനപ്പുറം മലയാള നോവല്‍ തുടങ്ങുന്നത് തന്നെ.പൊന്മുടി എന്ന ക്ഷയിച്ച ഈഴവ തറവാടിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് നോക്കി കൊണ്ടായിരുന്നു കൊളോണിയല്‍ മാതൃകയില്‍ ഉള്ള ഇന്ദുലേഖ തുടങ്ങിയത്.)എന്നാല്‍ ഇന്ന്  വിപണിയുടെ ഭ്രമിപ്പിക്കുന്ന ആഹ്ലാദ തിമര്‍പ്പിലേക്ക് പരസ്യ വാചകങ്ങള്‍ ഉരുവിട്ട്കൊണ്ട് എടുത്തു ചാടുന്ന പുതിയ തലമുറയ്ക്ക് കാലുറപ്പിച്ചു നില്‍ക്കാന്‍ ദേശീയതയുടെയോ,പ്രാദേശികത യുടെയോ തനിമകള്‍ ഇനിയങ്ങോട്ട് കൂടുതല്‍  ആവശ്യമായി വരും എന്ന തോന്നലില്‍ ,സമകാലിക ജീവിതത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാന്‍ ഇങ്ങനെയും  നൈതികതയുടെ ചില നേരുകള്‍ ആവശ്യമാണ്‌ എന്നിരിക്കെ,അത് ഈ കഥയില്ലായ്മയില്‍ നിന്നും വായിച്ചെടുക്കുക എന്നതാണ് ഈ കഥയില്‍ അനുവാചകരുടെ ഉത്തരവാദിത്തം.തെറ്റ് ചൂണ്ടികാണിക്കുമല്ലോ...പൊറുക്കുമല്ലോ? 
*************************************************************************************************************
പശ്ചിമേഷ്യയിലെ  കൊളോണിയല്‍ ഭരണകാലത്ത്  മധ്യ പൌരസ്ത ദേശത്തെ യുദ്ധ തടവുകാരെ  പാര്‍പ്പിച്ചിരുന്ന  ആ   പുരാതന കോട്ടയിലേക്ക്  കെട്ടഴിഞ്ഞു  പായുന്ന  കൊടുങ്കാറ്റിനെ പോലെ  അവള്‍  പാഞ്ഞു.തികച്ചും അപ്രതീക്ഷിതമായി ആര്‍ത്തലച്ചു വന്ന  വേനല്‍ മഴ അവളെ അപ്പാടെ നനയിച്ചിട്ടും ആ  തടവറയില്‍  നിന്നും അവളെ തേടി വന്ന പട്ടാള  മുദ്ര  പതിച്ച   ആ  സന്ദേശം  അവള്‍  കരുതലോടെ  മാറോടടക്കി  പിടിച്ചിരുന്നു.

ദ്വീപില്‍ ഒറ്റപെട്ടു നില്‍ക്കുന്ന ആ കോട്ടയ്ക്കു മുന്നില്‍ നിരുദ്ധ കണ്ഠം ഒരു നിമിഷം!എന്തെങ്കിലും  പറയുന്നതിന്‍  മുന്‍പേ  അവളെ  പ്രതീക്ഷിച്ചിരുന്നത് പോലെ  കാവല്‍ക്കാരന്‍  അവള്‍ക്കു  മുന്‍പില്‍  കോട്ട  വാതില്‍  മലക്കെ  തുറന്നു.അത്യാധുനിക   സാങ്കേതികതികവോടെ നിര്‍മിച്ച   ആ  പ്രവേശന കവാടം  അവളെ  ഒന്നാകെ  സ്കാന്‍ ചെയ്ത് അകത്തേക്ക് പ്രവേശനം  അനുവദിച്ചു.പട്ടാള  ചിട്ടയോടെ  ഭൂമിയില്‍  പ്രകമ്പനം  ഉണ്ടാക്കി  മുന്നില്‍  നടക്കുന്ന   അയാളുടെ  പിന്നാലെ  തികച്ചും  നിസ്സംഗമായി  അവള്‍  അനുഗമിച്ചു.
വരാന്തകളും,കവാടങ്ങളും  പിന്നിട്ട്  ജയില്‍  സുപ്രണ്ടന്റ്റ് എന്നെഴുതിയ   മുറിക്കു  മുന്നില്‍  ഒരു ശില പോലെ അവള്‍ ചെന്നു നിന്നു.അവള്‍  നല്‍കിയ   കത്ത്   കൈപറ്റി,തിരിച്ചറിയല്‍ രേഖയിലും അവളുടെ  മുഖത്തേക്കും  മാറി  മാറി  നോക്കിയ  ശേഷം  പച്ച   ലോഹം  അരത്തോടുരയുന്ന   പോലെ   ജയില്‍  സുപ്രണ്ടന്റ്റ്  പട്ടാളകാരനോട്  മുരണ്ടു,“ഇവളെ  അയാളുടെ  അടുത്തേക്ക്   കൊണ്ടു   പോകൂ ”.

ഒരു  നിമിഷത്തെ  ഇടവേളയ്ക്കു  ശേഷം  അവളോടായി  പറഞ്ഞു ,”ഇനി  നിനക്ക്   മാത്രമേ   അയാളെ രക്ഷിക്കാന്‍  ആവുകയുള്ളൂ".ഉള്ളിന്‍റെ ഉള്ളില്‍ നിന്നും തിളച്ചു തൂവിയ രോഷം അടക്കി പിടിച്ച് അവള്‍ പ്രതികരിച്ചു -"മിസ്റ്റര്‍ ഓഫീസര്‍ അദ്ധേഹത്തെ "അയാള്‍" എന്ന് ആക്ഷേപിച്ചു എന്നോട് സംസാരിക്കരുത്-അദ്ദേഹം എന്ന് പറയൂ".പരിഹാസപൂര്‍വ്വം ഒന്ന് തല കുലുക്കി ഒരു നിമിഷത്തെ ഇടവേളക്കു ശേഷം ഓഫീസര്‍ വീണ്ടും പറഞ്ഞു."അദ്ധേഹത്തിന്റെ  മനസിനെ  സ്വാധീനിക്കാന്‍   ഇന്ന്  ഈ  ലോകത്ത്   നിനക്കല്ലാതെ  മറ്റാര്‍ക്കും  കഴിയില്ല   എന്ന   തിരിച്ചറിവാണ്   ഇത്രയും  ദൂരത്തു  നിന്നും  നിന്നെ  അടിയന്തിരമായി  വിളിപ്പിച്ചത് ..വില്യംസ്   ഡോക്ടറോട്  അദ്ദേഹം  പറഞ്ഞിരിക്കുന്നു -"ഇന്ന് എന്‍റെ   മനസിനെ  അസ്വസ്ഥതപെടുത്തുന്ന   ഏക  ചിന്ത  അവളെ കുറിച്ചുള്ളത്   മാത്രമാണ് " എന്ന്.അത്   കൊണ്ടു  ഞാന്‍  പറഞ്ഞത്   പോലെ  ചെയ്യ്.അദ്ധേഹത്തെ  രക്ഷിക്കേണ്ടത് നമ്മുടെ  എല്ലാവരുടെയും  ആവശ്യമാണ്‌.ആ  മരണം  സമൂഹത്തിനു  വലിയൊരു  നഷ്ട മായിരിക്കും -രാജ്യത്തിന്‌  തന്നെയും ." അവളുടെ  മുഖത്ത്   പോലും  നോക്കാതെ  അത്  പറഞ്ഞു  ജയില്‍  സൂപ്രണ്ടന്റ്റ്  പുറത്തേക്ക് നടന്നു.തോക്ക്ധാരിയായ  പട്ടാളക്കാരനു പിന്നാലെ   അവള്‍  എതിര്‍  വശത്തെ  കെട്ടിടത്തിലെക്കും.
സുപ്രണ്ടന്റ്റ്  അയച്ച  കടലാസിലെ  കറുത്ത   അക്ഷരങ്ങള്‍  ആ  ക്രൂരമായ   കയ്യോപ്പോട്  കൂടി  അവളുടെ  കണ്മുന്‍പില്‍  തെളിഞ്ഞു വന്നു. അതിലെ  ഓരോ പദവും  ഒരു സര്‍പ്പത്തെപ്പോലെ  മനസ്സില്‍  ആഞ്ഞു കൊത്തുന്നു.
  "__നെ  മരണം വരെ തൂക്കിലേറ്റാന്‍  ഉള്ള  കോടതി  വിധിയില്‍  പരമോന്നത   കോടതി  ഒപ്പ്  വെച്ചിരിക്കുന്നു ....!!!”

അസ്വസ്ഥമായ ചിന്തകള്‍ ചേക്കേറിയ  അവളുടെ ശിരോ മണ്ഡലത്തില്‍ ,സായത്ത സംസ്കാരവും ആര്‍ജിത  സംസ്കാരവുംതമ്മില്‍  പൊരിഞ്ഞ  സംഘട്ടനം നടക്കുന്നു!ദ്വന്ത  വ്യക്തിത്വം  ശക്തമായി  സ്വന്തം  മനസ്സിനെ തന്നെ  പീഡിപ്പിക്കുന്നു.ചുറ്റുപാടില്‍  നിന്നും,ജീവിച്ച സമൂഹത്തില്‍ നിന്നും സാംശീകരിച്ച സംസ്കാരവും- പാരമ്പര്യമായി പകര്‍ന്നു  കിട്ടിയ സംസ്കാരവും  തമ്മില്‍  നടക്കുന്ന  സംഘട്ടനം!!! തന്റെ  വഴി -ശരിയോ തെറ്റോ? അവള്‍  ചിന്തിച്ചു  കൊണ്ടേ  ഇരുന്നു. 
പെട്ടെന്ന് തെളിക്കപെടുന്നവന്റെ  മൃഗീയ ശബ്ദം-   “ഇതാ  ഇവിടെ നില്‍ക്കിന്‍  ”…അവളുടെ ഹൃദയമിടിപ്പിന്  ആക്കം  കൂടി …വാതിലുകള്‍ തുറക്കപെടുകയാണ് . ...ഉള്ളില്‍  ഒരു  തേങ്ങല്‍..അതെവിടെനിന്നാണ്   വന്നതെന്നറിയില്ല  …പിന്നെയത്   ഒരു  അഗ്നിപര്‍വതം  പോലെ  പൊട്ടിത്തെറിച്ചു.ഒരു നിമിഷം  ശ്വാസം കഴിക്കാന്‍  മറന്നു ..പരിസരം   മറന്നു …തികട്ടി വന്ന കരച്ചില്‍  തൊണ്ടയില്‍  കുരുക്കി  ആത്മസംയമനത്തോടെ  അവള്‍   കണ്ണ് നിറയെ അദ്ധേഹത്തെ കണ്ടു ....!

ഹൃദയാന്തരങ്ങളില്‍  സകല  നൊമ്പരങ്ങളും  അടക്കി  പിടിച്ചു  കൊണ്ടു  അവള്‍  പുഞ്ചിരിക്കാന്‍  ശ്രേമിച്ചു.കാവലാള്‍  അവളോട്‌  സംസാരിക്കുവാന്‍  ആവശ്യപെട്ടു.ഉടഞ്ഞു  പോയ  വാക്കുകള്‍ പെറുക്കി കൂട്ടുവാന്‍  കഴിയാതെ  അവള്‍  ഒരു  നിമിഷം  പകച്ചു  നിന്നു.പിന്നെ  മെല്ലെ  വളരെ  പതുക്കെ  അവള്‍  പറഞ്ഞു . . “എന്നില്‍  അവശേഷിക്കുന്ന   ജീവന്റെ  അവസാന  ശ്വാസമേ, ഇതെന്റെ  ജീവിതത്തിലെ  ഏറ്റവും  ധന്യമായ   നിമിഷം!ഒരു പക്ഷെ  ഇക്കാലമത്രയും  ജീവിതം  തീര്‍ത്ത എല്ലാ പ്രതിസന്ധികള്‍ക്ക്   മുന്‍പിലും  തളരാതെ ജീവനെ നില  നിര്‍ത്തിയത് അങ്ങയെ ഒന്ന്  കണ്ണ്  നിറയെ  വീണ്ടും കാണുവാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിക്കുമോ?" 
കാവല്‍ മൃഗം   ഉറക്കെ അമറി.."നീയെന്താ സ്വപ്നം  കാണുന്നോ? മന്ത്രിക്കാതെ  ഉറക്കെ  പറയു  ഞാന്‍  കൂടി  കേള്‍ക്കട്ടെ ?" ഒരു  നിമിഷം  ആര്‍ദ്രമായ   മനസ്സിനെ  ശൂന്യമാക്കി  അവള്‍   നിര്‍വികാരമായി   അവര്‍  പഠിപ്പിച്ചു  കൊടുത്ത   വാക്കുകള്‍ ഏറ്റു പറഞ്ഞു …
"ഞാന്‍  ഇവിടെ  അങ്ങേക്ക്   ഒരു  ദൂതുമായി  വന്നിരിക്കുന്നു .ഈ  ദുഷ്കരമായ   ദൌത്യം  ഇവര്‍   ഇന്ന്   എന്നോട്  നിര്‍വഹിക്കാന്‍  ആവശ്യപെട്ടിരിക്കുന്നു .രണ്ടു   കാര്യങ്ങള്‍  ആണത് . ഒന്നാമത്തെത്  ....അങ്ങയെ  മരണം  വരെ  തൂക്കിലേറ്റുന്ന   ഉത്തരവില്‍    പരമോന്നത   നീതിന്യായ പീഠം   ഒപ്പ്  വെച്ചിരിക്കുന്നു എന്ന വാര്‍ത്ത‍.ആ ദാരുണമായ കൃത്യം നടക്കാതിരിക്കാന്‍ അവര്‍ മാര്‍ഗ്ഗവും പറയുന്നു.അങ്ങ്  രൂപീകരിച്ച   സംഘടനക്കു വിദേശ  ബന്ധം ഉണ്ട് എന്നും  അത്  ഇന്നാലിന്ന രാഷ്ട്രവുമായിട്ടാണെന്നും പറയണം .അതോടെ  അങ്ങ് ഈ തടവറയില്‍ നിന്നും മോചിപ്പിക്കപെടും. 
രണ്ടാമത്തെത്അങ്ങയില്‍  അവര്‍  ആരോപിക്കുന്ന   കുറ്റം  ശരിയാണ്   എന്ന്  അങ്ങയുടെ  ഹൃദയം  കവര്‍ന്ന   ഈ  ഞാന്‍  എഴുതി  കൊടുക്കണം .ആ  ശക്തമായ   സാക്ഷി  മൊഴി   കള്ളമാണ്   എന്ന്  അങ്ങാകും  പ്രതി  പറയില്ലാ  എങ്കില്‍  ശിഷ്ട   ജീവിതം  ഒരുമിച്ചു  കഴിയാന്‍  അവര്‍  നമ്മെ   അനുവദിക്കും ….നമ്മള്‍  ഏറെ  ആഗ്രഹിക്കുന്ന   ആ  മനോഹരമായ   തുരുത്തിലെ  പക്ഷി  മൃഗാദികളും ,ഫല  സസ്യസമര്‍ഥമായ   സ്വപ്ന   ഭവനത്തില്‍    പൂക്കളോടും  പൂമ്പാറ്റയോടും  ഒപ്പൊം നമുക്ക്   ഒരുമിച്ചു  മരണം  വരെ …”അവള്‍ പറഞ്ഞു നിര്‍ത്തി.
അവിടമാകെ ഒരു നിമിഷം കനത്ത മൂകത തളം കെട്ടി നിന്നു.ക്ഷീണിതനെങ്കിലും സ്വത സിദ്ധമായ പുഞ്ചിരി  കൈവിടാതെ  അദ്ദേഹം  അവളെ  തന്നെ  സാകൂതം നോക്കി.ശാന്തമായ   ഒരു  പുഞ്ചിരിയോടെ …തുടര്‍ന്ന്,ഉയര്‍ത്തി പിടിച്ച   ശിരസ്സോടെ  ഘന ഗാംഭീര്യമായ  ശബ്ദത്തില്‍  അവളുടെ  ഹൃദയത്തിന്‍റെ  ആഴങ്ങളില്‍  പോലും  തുളച്ചു  കയറുന്ന   ശക്തിയോടെ  അദ്ദേഹം  പറഞ്ഞു ,ആ പറയുന്നത്  ഒരു  സത്യമായിരുന്നെങ്കില്‍   അത്  പറയുന്നതില്‍  നിന്നു  എന്നെ  തടയാന്‍  ഭൂമിയില്‍  ഒരു  ശക്തിക്കും  കഴിയുമായിരുന്നില്ല  .അതൊരു  സത്യമല്ലെന്നിരിക്കെ  അതെന്നെ  കൊണ്ട്   പറയിപ്പിക്കാനും  അതെനിക്ക്   ഏറെ  പ്രിയ  പെട്ട  നീ  ആയിരുന്നാലും  ഭൂമിയില്‍  ഒരു  ശക്തിക്കും  സാധ്യമല്ല ." ഒന്നാമത്തെ   പ്രശ്നത്തിനുള്ള   മറുപടി  ഞാന്‍  പറഞ്ഞു  കഴിഞ്ഞു …ഇനി രണ്ടാമത്തെ  പ്രശനത്തിനുള്ള   മറുപടി - വെറും  ഒരു  പെണ്ണ്   മാത്രമല്ലല്ലോ നീ  എനിക്ക് ..അതിനു  മറുപടി  നീ  തന്നെ  പറയു ".
ഒരുമാത്ര  ആ  മുഖത്തേക്ക്   നോക്കി   നിന്ന  അവള്‍  അദ്ദേഹം ഇല്ലാത്ത  തന്‍റെ ജീവിതത്തിന്‍റെ നിരര്ഥകതയെ കുറിച്ച്  ഒരു പിടച്ചിലോടെ  ഓര്‍ത്തു!!!നെഞ്ചില്‍ നിന്നും തികട്ടി വന്ന ഒരു തീഗോളം അവളുടെ അവസാന  ആശയേയും,വാക്കിനെയും ഒരു നിമിഷം വറ്റിച്ചു കളഞ്ഞു!എങ്കിലും സമചിത്തത കൈ വിടാതെ അവള്‍ പറഞ്ഞു.."ഈ ഭൂമിയില്‍  മറ്റെന്തിനെക്കാള്‍  തനിക്കു  വിലപെട്ട അങ്ങയെ  ആ  കാപാലികര്‍ക്ക്  വിട്ടു കൊടുക്കാന്‍ ഒരിക്കലും എനിക്ക്കഴിയില്ല.പക്ഷെ  അങ്ങയെപോലെ  നീതിമാനും  സത്യ സന്ധനുമായ  വ്യക്തിയുടെ സല്‍പേര്  ഈ  സമൂഹത്തിനു  മുന്നില്‍   കളങ്കപെടുത്തിയുള്ള    ,ഒരു  ജീവിതം - അത്  എന്തിന്റെ   പേരിലാണെങ്കിലും  ഈ  ഞാനും  ആഗ്രഹിക്കുന്നില്ല.തന്മൂലം തന്നെ കേവലം  സ്വാര്‍ഥ ലാഭത്തിനും ,താത്പര്യത്തിനുമായി,ജീവിതം  കൊണ്ട്  ചരിത്രവും,സംസ്കാരവും  സൃഷ്‌ടിച്ച  അങ്ങയുടെ  പാരമ്പര്യത്തിന് മേല്‍  ഒരു  കളങ്കമായി  അത്തരം  വ്യാജ   കുറിപ്പ് എഴുതാന്‍ എനിക്കും കഴിയില്ല...ഒരിക്കലും ".കിതപ്പോടെ അവള്‍ പറഞ്ഞു നിര്‍ത്തി.

ആശങ്കയോടെ അവള്‍ അദ്ധേഹത്തെ നോക്കി.ആ മുഖത്ത് ആ പതിവ് ചിരി.അദ്ദേഹം അഭിമാനത്തോടെ  പറഞ്ഞു,"ഞാന്‍  സ്നേഹിച്ചതും  ആഗ്രഹിച്ചതും വെറും  ഒരു  സാധാരണപെണ്ണിനെ ആയിരുന്നില്ലല്ലോ ….നീ  എന്നെ  ഒട്ടും  നിരാശപെടുത്തിയില്ല പ്രിയേ...പകരം  നിന്നോടെനിക്കുള്ള   സ്നേഹം  പതിന്മടങ്ങായി  വര്‍ദ്ധിച്ചിരിക്കുന്നു..."

കേട്ടു  നിന്ന  കാവല്‍  മൃഗത്തിന്‍റെ  മുഖം  പൂര്‍വാധികം  കറുത്തു.ശാന്തമായ  ആ  വദനത്തിലേക്ക്‌  നോക്കി  അയാള്‍  പക തുപ്പി ”പക്ഷെ  ഒന്നുണ്ട്   നീ  അതിനു  ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടതായ് വരും.”

നര  കയറി  തുടങ്ങിയ  ആ  താടി  പതിയെ  തടവി  പുഞ്ചിരി  മായാതെ  അദ്ദേഹം  മറുപടി  പറഞ്ഞു  .."ജീവിതമോ ?അത്  തന്നവന്റെ  ഉടമസ്ഥതയില്‍  ഉള്ളതാണ് .. . അവനാണ് അതനുഗ്രഹിച്ചു നല്‍കിയത് ..അവനതു  എപ്പോള്‍  വേണമെങ്കിലും  തിരിച്ചെടുക്കാം...ആ  സ്വാതന്ത്ര്യത്തെ  ഞാന്‍  സ്വാഗതം  ചെയ്യുന്നു ."
ഇടക്കിടപെട്ടു  കൊണ്ട്  കരടിയുടെ  മുഖമുള്ള   പാറാവുകാരന്‍   അവളോടായി  പറഞ്ഞു…"നിന്നെ ഇയാളുടെ കൂടെ  നിര്‍ത്തി  ഞാന്‍  പോകുന്നു.കേവലം   അഞ്ചു  നിമിഷം  കഴിഞ്ഞു  ഞാന്‍  തിരിച്ചു  വരും".

നിശബ്ദതയെ ഭേദിച്ച് ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം മാത്രം.....
 ആര്‍ദ്രമായ ,നിലാവുപോലുള്ള  ആ പതിവ്  പുഞ്ചിരി .
അദ്ദേഹം  ഇരു  കൈകളും നീട്ടി.അവള്‍  ആ  നെഞ്ചിലേക്ക്   വീണു.
സന്തോഷം  കൊണ്ട്  എങ്ങി  എങ്ങി  കരഞ്ഞു ..ദുഃഖം  കൊണ്ടും! 
അവളുടെ  നീണ്ട   മുടിയിഴകളില്‍  തലോടി  അവളെ  ആശ്വസിപ്പിക്കുമ്പോള്‍ ,
നെഞ്ചില്‍  അണ   കെട്ടി  നിര്‍ത്തിയ ദുഃഖം  എല്ലാ നിയന്ത്രണങ്ങളെയും  ഭേദിക്കുമോ  എന്ന്  പോലും  ഒരു  വേള  അയാള്‍  ഭയപെട്ടു .

കോട്ടയുടെ  ഭീതിദായകമായ   നിശബ്ദതയെ  പ്രകമ്പനം  കൊള്ളിക്കുന്ന 
 സൈനികന്‍റെ  കാലൊച്ച അവിടെ  മുഴങ്ങി.ആ നെഞ്ചില്‍ നിന്നും അവളെ ആ സൈനികന്‍ ബലമായി പറിച്ചു മാറ്റിയപ്പോള്‍ അവര്‍ പോലും അറിയാതെ അവരുടെ ബോധ മണ്ഡലങ്ങളില്‍ ഒന്നാകെ കാര്‍മേഘങ്ങള്‍  വലയം  ചെയ്യുകയായിരുന്നു ഒന്നു പെയ്തൊഴിയാന്‍ പോലും കഴിയാതെ !!!









11 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍11:20 PM, മേയ് 10, 2012

    ഗസ്സാലിയുടെ വധശിക്ഷ അസ്സലായി അവതരിപ്പിച്ചല്ലോ ഷീബ.
    ലേഖനത്തില്‍ മാത്രമല്ല,കഥയിലും തിളങ്ങുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എഴുതിയ ...ജീവിത കഥ എന്ന് വേണെങ്കില്‍ പറയാം അല്ലെ?...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എഴുത്ത് നന്നായി. പക്ഷേ ഒരു കഥയുടെ നിലവാരത്തിൽ എത്തിയോ എന്നിപ്പോഴും എനിക്ക് സംശയം ഉണ്ട്. ലേഖനത്തിന്റെ കാഠിന്യം പലേടത്തും കഥയുടെ ഒഴുക്കിനെ പിടിച്ചു നിർത്തിയോ എന്ന് ഒരു ശങ്ക?. എനിക്ക് തോന്നുന്നത് കഥ എന്ന സങ്കേതത്തിനു വേണ്ട ചേരുവകൾ കുറവായതിനാലാവാം എന്നാണ്. തുടർന്നും എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  4. എന്ത് ?ശക്തമായിട്ടാണു പ്രാവ് പ്രണയം പറഞ്ഞിരിക്കുന്നതു.അവളുടെ ഉള്ളിലെ പ്രണയം വിങ്ങലോടെ പുറത്തു ചാടുമ്പൊൾ ഒരു വികാരം മാത്രമായി തോന്നുന്നില്ല.നിർവചനീയമായ വേദനയാണു തോന്നുന്നത്.ഈ സാദനമൊക്കെ പ്രാവ് തൂവലിൽ ഒളിപ്പിച്ച് നടക്കുവാല്ലേ...നന്നായിട്ടുണ്ട്...ഷീബെച്ചീ...

    മറുപടിഇല്ലാതാക്കൂ
  5. മരണത്തെ എത്രയൊക്കെ മഹത്വല്‍ക്കരിച്ചാലും, അത് ഒഴിവാക്കേണ്ടത് തന്നെയാണ്. കാലം ആവശ്യപ്പെടുന്ന കരുതലോടെ മുന്നോട്ട് പോവാന്‍ കഴിയട്ടെ.. നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം...... വ്യത്യസ്തമായൊരു ശൈലി.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍11:42 PM, മേയ് 12, 2012

    പ്രാണനില്‍ തുടികൊട്ടും സ്ഥൈര്യ ഹുങ്കാരം .....ഭാവുകങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  8. തീവ്രമായ പ്രണയം... ഈ കാറ്റില്‍ ഉറച്ചിരിക്കാന്‍ ഒരു വിശ്വാമിത്രനും കഴിയില്ല

    മറുപടിഇല്ലാതാക്കൂ
  9. വിധിയുടെ തടുക്കാനാകത്ത്ത കരുത്തിനോട്, അതറിഞ്ഞിട്ടു പോലും തോല്കാന്‍ മനസ്സില്ലാതെ പൊരുതി നില്‍ക്കുന്ന , നിസ്സഹായനെങ്കിലും , പതറാത്ത മനുഷ്യനാണ് ഈ ലോകത്തിന്റെ ഏറ്റവും വലിയ വിസമയം ..ഒപ്പം ഏറ്റവും വലിയ സത്യവും !

    മറുപടിഇല്ലാതാക്കൂ
  10. ഈ കഥ വായിച്ചു വരുമ്പോള്‍ മനസ്സിലേയ്ക്ക് മറ്റൊരു കഥകൂടി കടന്നു വന്നു.. മെല്‍ ഗിബ്സന്‍ അഭിനയിച്ച് അനശ്വരമാക്കിയ “വില്ല്യം വാലസ്സിന്റെ” കഥ - “ബ്രെയ്‌വ് ഹാര്‍ട്ട്”! വളരെ നന്നായെഴുതി വെള്ളരി.. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ