വ്യാഴാഴ്‌ച, മേയ് 31

മുറിവേറ്റ പക്ഷി...

 ഇന്ന് കമലാ സുരയ്യയുടെ  മൂന്നാം  ചരമ വാര്‍ഷികം   .
മലയാള ഭാഷക്ക് നീര്‍മ്മാതള   പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക്മൂന്നു വര്‍ഷം തികയുന്നു.ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല.സ്നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്കളങ്ക  മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ്ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ്‌ പറന്നകന്നിട്ട് ഇന്നേക്ക്  മൂന്നു വര്‍ഷം.
ജീവ ശാസ്ത്രപരമായ സ്ത്രീ-പുരുഷാന്തരങ്ങളെ അതിന്‍റെ പരസ്പര പൂരകത്വത്തിലും,സൌന്ദര്യത്തിലും ആവിഷ്ക്കരിക്കുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെ ഇല്ല.പ്രണയവും,രതിയും,പ്രതി ലൈംഗികതയും സത്യസന്ധതയോടെ ആവിഷ്കരിച്ച്  മലയാളിയുടെ സഹജമായ കാപട്യങ്ങളെ പരിഹസിച്ച  മലയാളത്തിന്‍റെ കമലയെ അവഗണിച്ചോ,ആരാധിച്ചോ,അകറ്റി നിര്‍ത്താനും  അപദാനങ്ങളുടെ ആഘോഷങ്ങളിലും,പരിഹാസത്തിന്റെ നിന്ദാ സ്തുതികളിലും കഥാപാത്ര വല്‍ക്കരിക്കാനുമാണ്    അവര്‍ ജീവിച്ചിരിക്കെ മലയാളി എന്നും  ശ്രമിച്ചിട്ടുള്ളത്.
മലയാളത്തിന്റെ സര്‍ഗാത്മക പ്രതിഭാസമായിരുന്ന കമലാ സുരയ്യ  അവരുടെ രചനകളിലൂടെ നടത്തിയ യാത്രകളില്‍ പലപ്പോഴും,തരിശു നിലങ്ങളില്‍ പ്രേമത്തിന്റെ വിലാപ കാവ്യം തിരഞ്ഞ് അവര്‍ അസ്വസ്ഥയായി.ചന്ദന മരങ്ങളുടെ മദ ഗന്ധം മലയാളി യാഥാസ്ഥിതികതയുടെ നാലുകെട്ടുകളില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ സ്ത്രീ ലൈംഗികതയുടെ സ്വയം നിര്‍ണയാവകാശം അവരെ ലസ്ബിയന്‍ എന്ന് മുദ്ര കുത്തിച്ചപ്പോള്‍,സ്നേഹം നല്‍കുന്നത് ഒരു പട്ടിയാണെങ്കിലും ഞാന്‍ പിന്നാലെ പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വായനയുടെ ആമാശയത്തില്‍ അവര്‍ ദഹനക്കേടുകള്‍ തീര്‍ത്തു.
പ്രണയത്തിലും,ലൈംഗികതയിലും ഫ്യുഡല്‍ മത യാഥാസ്തിക നിലപാടുകളില്‍ നിന്നും അണുവിട മുന്നോട്ടു പോകാന്‍ ഇന്നും കഴിയാത്തൊരു സമൂഹത്തിന് എങ്ങനെയാണ് വിമത ലൈംഗികതയും,പെണ്‍ ഉടലിന്‍റെ അപാര സാധ്യതകളെ സംബന്ധിക്കുന്ന തുറന്നു പറച്ചിലുകളും,വെച്ച് പൊറുപ്പിക്കാന്‍ ആവുക  ? ആണ്‍ പെണ്‍ ബന്ധത്തിലെ ആത്മീയതയും,ഭൌതികതയും,ഒരു പോലെ വിചേദിക്കുകയും, നിലവിലുള്ള രതി ബന്ധങ്ങളില്‍ സംഭവിക്കുന്നത്‌ പുരുഷാധീശതയുടെ പ്രത്യയ ശാസ്ത്ര മണ്ഡലങ്ങളില്‍ പെണ്‍ ശരീരത്തിന്‍റെയും,വ്യക്തിത്വത്തിന്റെയും നിരാകരണം ആണെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തു.പെണ്ണിന്‍റെ വാക്കിലും,എഴുത്തിലും,അവളുടെ ജീവിതം തിരയുന്ന,സദാചാര പോലീസുകാരുടെ  തെറി വിളികള്‍ അവരെ ഒരു കാലത്ത് വല്ലാതെ നോവിച്ചിരുന്നു,എങ്കിലും എല്ലാ   എതിര്‍പ്പുകളെയും,ചങ്കുറപ്പിന്റെയും സത്യസന്ധതയുടെയും,കരുത്തുറ്റ വാക്കുകള്‍ കൊണ്ട് അവര്‍ ഒരു ഒറ്റയാള്‍  പട്ടാളമായി നേരിട്ടു.

അകലുന്ന കാഴ്ചകളും,അസ്വസ്ഥമാകുന്ന മനസ്സിന്റെ നോവുകള്‍ക്കും ഒപ്പൊം സ്നേഹത്തിന്‍റെ കടല്‍ കൊതിക്കുന്ന അവരുടെ ആത്മാവിന്‍റെ ഉള്ളറകളില്‍,അക്കാലങ്ങളില്‍ നാം കോരി നിറച്ചത് ആരോപണത്തിന്റെയും,പരിഹാസത്തിന്റെയും കൂരമ്പുകള്‍ ആയിരുന്നു.മഴയും,മലയാളവും,മലയാഴ്മയും വേണ്ടെന്നു വെച്ച് മൂന്നാം പ്രവാസത്തിനു അവര്‍ ലാവണം മാറും വിധം നോവിന്റെ സങ്കടല്‍ മാത്രം നല്‍കി മലയാളി ഒരു കാലത്ത് അവരെ പൂനയിലേക്ക്‌ നാടുകടത്തിയപ്പോള്‍ ലോകത്തിനു മുന്നില്‍ മലയാളി ഒരിക്കല്‍ കൂടി ചെറുതായി പോയി.വെറും വെറും മലയാളിയായി പോയി.അപ്പോഴും പതിവുപോലെ കേരളീയ പൊതു മനസ്സിന്റെ പതിവ് നാട്യങ്ങളാകുന്ന കപട കണ്ണീര്‍ പ്രതികരണങ്ങള്‍ക്ക് അപ്പുറം ആത്മാര്‍ഥതയുടെ അകംപൊരുള്‍ ആര്‍ക്കും അവകാശപെടാന്‍ കഴിഞ്ഞിരുന്നില്ല
ജീവിതത്തിലുടനീളം ശാന്തിയും,സമാധാനവും,സുരക്ഷയും തേടി അലയുകയായിരുന്ന മാധവികുട്ടി എന്ന എഴുത്തുകാരി.അതിന്റെ കലമ്പലുകളും,കഥ പറച്ചിലുകളുമായിരുന്നു അവരുടെ രചനകളിലുടനീളം നിറഞ്ഞു നിന്നത്.എന്നാല്‍ തന്നെ സമാധാനത്തിലും,സമര്‍പ്പണത്തിലും  അധിഷ്ഠിതം ആയ ഒരു മതത്തിലും,സ്നേഹത്തിന്‍റെ മറുവാക്കായ സൃഷ്ടാവിലും സമര്‍പ്പിച്ചതിലൂടെ സുരയ്യ എന്ന ആ സാധു സ്ത്രീ ശാന്തിയുടെ ശാശ്വത തലങ്ങളില്‍ സുരക്ഷിതവും,സംതൃപ്തയുമായി.ശാന്തി തേടി അലഞ്ഞ മനസ്സിലെ അശാന്തിയുടെ തിരകള്‍ വിശ്വാസത്തിന്റെ തീരത്ത് ചെന്നണഞ്ഞു.അവിടെയും അവരെ ജനം വെറുതെ വിട്ടില്ല.കൃഷ്ണനും,ക്രിസ്തുവും,അല്ലാഹു വും തനിക്കു  ഒന്നാണെന്ന  ഏറ്റവും വലിയ സത്യം,ആ പരമമായ  സത്യം,ഏക ദൈവ വിശ്വാസിയായ    അവര്‍ സമൂഹത്തോട്  തുറന്നടിച്ചപ്പോള്‍ അവരെ ചിത്ത ഭ്രമക്കാരിയായി ചിത്രീകരിക്കാനായിരുന്നു അവിടെയും മത്സരം.ഒരു മതം മാറ്റത്തിന്‍റെ അകമ്പടി വേണ്ടായിരുന്നു മാധവികുട്ടിയുടെ മതനിരപേക്ഷ മനസ്സിനെ വായിച്ചെടുക്കാന്‍ എന്നിട്ടും ചില ധാര്‍ഷ്ട്ട്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ചരിതാര്ത്യത്തിനപ്പുറം മനസമാധാനത്തിന്റെ തീരത്തേക്കായിരുന്നു  അവര്‍ പ്രയാണം ചെയ്തത്.സ്നേഹം മാത്രം കൊതിച്ച  ആ പാവം കിളി കൂടൊഴിഞ്ഞ്‌ പറന്നകന്നപ്പോള്‍ അവസാനം ചേക്കേറിയ ചില്ല അവരെ തഴഞ്ഞില്ല,മറ്റുള്ളവര്‍ക്ക് കൊട്ടിഘോഷിക്കാന്‍ തക്ക ഒന്നും അതിലില്ലെന്നു തെളിയിച്ചു അവരുടെ ഭൌതിക ശരീരം അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ,സ്നേഹാദരങ്ങളോടെ ഖബറടക്കിയപ്പോള്‍.
അവര്‍ മരിച്ചപ്പോള്‍ മാത്രമാണ് പ്രബുദ്ധ കേരളം- മാധവികുട്ടി എന്ന ഹിന്ദുവും,കമല സുരയ്യ എന്ന മുസ്ലീമും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.ഒരു മതം മാറ്റത്തിലൂടെ ഒരു സമൂഹത്തിനു അവര്‍ നല്‍കിയ പാഠം അദ്വൈതം എന്ന സിദ്ധാന്തം തന്നെ ആയിരുന്നു.രണ്ടും രണ്ടല്ല ഒന്നാണ് എന്ന്മതത്തിന്റെ പേരില്‍ കടിപിടി കൂടുന്ന ജനങ്ങള്‍ക്കുള്ള  ഒരു ഓര്‍മപെടുത്തല്‍.അവര്‍ അതിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്  ഹൈന്ദവികതയും,ഇസ്ലാമികതയും എന്നാല്‍ രണ്ടും രണ്ടല്ല ഒന്നാണ് എന്ന  മഹത്തായ  ദര്‍ശനികതയായിരുന്നു.
അവരുടെ ശക്തമായ രചനകളെക്കള്‍ മലയാളിയാല്‍ വായിക്കപെട്ടത്‌ അവരുടെ ജീവിതമായതിനാല്‍ ഒരുപക്ഷെ ആ ഒരു കാഴ്ചപ്പാടോടെ മാത്രം അവരെ വായിച്ചവര്‍ക്ക് ഈ ലേഖനം ഒരു കല്ലുകടിയായി തോന്നാം നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകുന്ന തലത്തിലേക്ക് ഈ ലേഖനം വായിക്കപെടുമെന്ന ചിന്ത നിലനില്‍ക്കെ ,ഇന്നത്തെ കേരളത്തിന്‌ ആവശ്യം ആത്മീയതയിലധിഷ്ടിതമായ ഒരു അച്ചടക്ക സ്ത്രീ ചിന്തയാണ് എന്ന പോസിറ്റീവ് നിലപാട് തറയില്‍ നിന്ന് നോക്കി കാണുമ്പോള്‍,പീഡിപ്പിക്കപെടുന്ന,ചവിട്ടിയരക്കപെടുന്ന സ്ത്രീത്വത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നീതിയുടെ പക്ഷം ചേരേണ്ട ആക്ടിവിസ്ടായി അവര്‍ നിലനിന്നില്ല എന്നത് അവരുടെ ന്യൂന്യതയായി ഞാന്‍ നോക്കി കാണുന്നു.അജിത മുതല്‍ സാറാ ജോസഫ്‌ വരെയുള്ള  ആക്ട്ടിവിസ്ട്ടുകളും,എഴുത്തുകാരികളും ഉയര്‍ത്തിപിടിക്കുന്ന വനിതാ വിമോചന പ്രശ്നങ്ങളില്‍ അവരെപോലെയുള്ള സ്വതന്ത്ര ധിഷണാശാലിയുടെ  സാന്നിധ്യം ഒരു പക്ഷെ അവര്‍ ജീവിചിരിക്കുമായിരുന്നെങ്കില്‍ ഒരു മുതല്‍കൂട്ടായി ഇന്ന്  മാറിയേനെ. തന്മൂലം തന്നെ അവരുടെ വിയോഗം വിശാലമായി ചിന്തിക്കുന്ന,  കേവലം മതത്തിന്‍റെ മതില്കെട്ടിനകത്തു ബന്ധിക്കപെടാത്ത  സ്വതന്ത്ര മനസ്സുള്ള മലയാളി സ്ത്രീയുടെ ഒരു രാഷ്ട്രീയ നഷ്ടം കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

8 അഭിപ്രായങ്ങൾ:

  1. ദേശാഭിമാനി വാരികയിലും ഭൂമിയുടെ കണ്ണ് എന്നസമാ്ഹാരത്തിലും പ്രസിദ്ധം ചെയ്തത്.
    (മാധവിക്കുട്ടിയുടെ നിര്യാണത്തിലെഴുതിയത്)

    പക്ഷിയുടെ മണം

    ഇന്നു പുലര്‍ച്ചെ
    പക്ഷികള്‍ക്ക് തൂവല്‍നഷ്ടമായി
    ചെടികള്‍ക്ക് പൂക്കള്‍
    മലകള്‍ക്ക് താഴ് വരകള്‍
    കടലിന് ഇരമ്പം
    കൃഷ്ണമൃഗങ്ങള്‍ക്ക് കസ്തൂരി
    എനിക്ക് എന്റെ പേന

    എന്റെ ഹൃദയം തുളച്ച്
    പാട്ടുപക്ഷി
    പുറത്തേക്കു പറന്നുപോയി
    സ്വര്‍ഗ്ഗങ്ങള്‍
    അവളുടെ ഗാനങ്ങള്‍ കൊണ്ടുപോയി
    മാലാഖമാര്‍
    അവളുടെ മന്ദസ്മിതം
    ദൈവം അവളുടെ ആത്മാവ്
    എനിക്ക് അവളെ, പക്ഷേ,
    പൂര്‍ണമായി വേണം.

    അവളുടെ നീഢത്തില്‍
    ഒരു പക്ഷിയുണ്ടായിരുന്നു
    തുളച്ചുകയറുന്ന ശബ്ദത്തില്‍
    ചിലയ്ക്കുന്ന ഒരു കഴുകന്‍
    പ്രണയങ്ങളെയും ബന്ധങ്ങളെയും
    കൊത്തിക്കീറുന്ന
    മൂര്‍ച്ചയുള്ളകൊക്ക്
    അവസാനിക്കാത്ത തേടലുകളുടെ
    രാവണന്‍കോട്ടകളില്‍ നിറയെ
    ആ പക്ഷി,
    മണം പരത്തിയിരുന്നു

    നീര്‍മാതളം ഉയര്‍ന്നുനില്ക്കുന്നു
    പ്രണയത്തിന്റെ ഭടന്മാര്‍ക്കും
    കാമത്തിന്റെ പോരാളികള്‍ക്കും
    കാവലായി.
    മാന്‍ കൂട്ടങ്ങളുടെ വനങ്ങള്‍ക്കും
    പൂമ്പാറ്റകളുടെ ഉദ്യാനങ്ങള്‍ക്കും
    മൂല്യങ്ങളുടേയും പുരോഹിതന്മാരുടേയും
    ചേരികള്‍ക്കും
    അപ്പുറം.

    മറുപടിഇല്ലാതാക്കൂ
  2. ഇനി സ്നേഹത്തെ കുറിച്ച് സംസാരിക്കാന്‍ മാധവി കുട്ടി നമ്മോടു കൂടെ ഇല്ലല്ലോ ....

    മറുപടിഇല്ലാതാക്കൂ
  3. നേര് പറഞ്ഞിരിക്കുന്നു ..അതി ഭാവുകത്വമില്ലാത്ത ജീവിതമായിരുന്നു അത് . അറിയാനും പകര്‍ത്താനും ഏറെയുള്ള ഒരു മനോഹര ജീവിതം ..അത് മാത്രമാണ് കമല സുരയ്യ

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് വെള്ളരി ഈ ലേഖനം.
    പുലര്‍ക്കാലത്തില്‍ മാധവിക്കുട്ടിയെകുറിച്ച് ഒരു കവിത ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു..
    കേട്ടിട്ടില്ലെങ്കില്‍ താഴെ കാണുന്ന ത്രെഡില്‍ പോയി കേള്‍ക്കാം..

    pularkkaalam-pularkkaalam.blogspot.in/2012/04/blog-post.html

    കൂടാതെ മാധവിക്കുട്ടി എഴുതി ആലപിച്ച നാല് കവിതകള്‍ കൂടി

    http://www.4shared.com/mp3/b7f0BilZ/The_Intesive_Care_Unit.html
    http://www.4shared.com/mp3/SOscZVoP/Morning_at_the_Appollo_Pier.html
    http://www.4shared.com/mp3/aQZnwKXX/In_Love.html
    http://www.4shared.com/mp3/sS0U00z5/Herons.html

    നീര്‍മ്മാതളത്തിന്റെ പൂക്കള്‍ വീഡിയോ ആവിഷ്ക്കരണം

    http://www.4shared.com/video/_3YBt5Pk/neermathalathinte_pookkal.html
    http://www.4shared.com/video/NYsasbtk/Neermaathalathinte_Pookkal__Se.html
    http://www.4shared.com/video/L_DofGg3/Neermaathalathinte_Pookkal__Se.html

    മറുപടിഇല്ലാതാക്കൂ
  5. നല്ല പോസ്റ്റ്‌ ഷീബ ചേച്ചി ...ഒരു നൊമ്പരം തന്നെയാണ് ...നഷ്ടങ്ങള്‍ ഒക്കെ

    മറുപടിഇല്ലാതാക്കൂ
  6. നമ്മില്‍ നിന്നും വേര്‍പെട്ടു പോയ സ്നേഹം ......!

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍1:55 PM, ജൂൺ 02, 2012

    നീര്‍മാതളം എന്നും നമ്മളോടെ ചേര്‍ന്ന് നിന്നിരുന്നെന്കില്‍ എന്ന് ആശിച്ചു പോകുന്നു.........

    മറുപടിഇല്ലാതാക്കൂ
  8. ബാല്യ കാല സ്മരണകള്‍ മാത്രുഭോഇ ആഴ്ചപ്പതിപ്പില്‍ ഘണ്ടാശ ആയി വന്നത് മുടങ്ങാതെ വായിച്ചിരുന്നു .. അന്നോ കേവലം പത്ത് വയസ്സ് .. ഇത്രയും ആകര്‍ഷകമായി കഥ പറയുന്ന എഴുത്ത് അത് വരെ വായിച്ചിട്ടില്ലായിരുന്നു ... വീടിനപ്പുറത്തെ തെരുവില്‍ വന്ന പ്രാന്തനുആയ ഭിക്ഷക്കാരനും ...മുപ്പതുകളിലെയോ മറ്റോ ഉണ്ടായ കേരളത്തിലെ (മലബാറിലെ )പ്രളയവും ..പിന്നെ ലോക മഹായുദ്ധത്തിന്റെ കാലത്തെ വറുതിയും...പെണ്ണുങ്ങളുടെ കുശുമ്പും..ഒക്കെ പകുതി ഒര്മയായും പകുതി നിറം കൊടുത്തും ഒക്കെ എഴുതി വച്ചത് വല്ലാത്ത ദൃശ്യാനുഭവം ആ നാളില്‍ മനസ്സില്‍ ഉണ്ടാക്കി ..മാധവിക്കുട്ടി എന്നാ എഴുത്തുകാരിയെ പിന്നീട് പലപ്പോഴും പല കാരണങ്ങള്‍ ഉണ്ടായിട്ടും കുറ്റം പറയാന്‍ തോന്നാത്തത് കുഞ്ഞു ലാളിലെ ആ വായനാനുഭവം തന്നതിന് പകരമായ നന്ദിയും സ്നേഹവും കൊണ്ട് മാത്രം .. കമല സുരയ്യയെ എനിക്കറിയില്ല ..ബാല്യ കാല സ്മരണകള്‍ എഴുതിയ മാധവിക്കുട്ടിയെ ഞാന്‍ അറിയൂ.. പിന്നീട് മുതിരന്നപ്പോള്‍ ഒരു ഒരു കൌര്‍ഹുകത്തിനു വേണ്ടി അവരുടെ എഴുത്തിന്റെയും ജീവിതത്തിന്റെയും മനശാസ്ത്രം അപ്ഗ്രധിക്കാന്‍ ശ്രമിച്ചിരുന്നു ..ഒരു പച്ചയായ സാധാരണ സ്ത്രീ ..ചിലതൊക്കെ തുറന്നു പറഞ്ഞു ചിലതൊക്കെ മറച്ചു വച്ചു..ഒരു കാര്യം തീര്‍ച്ച മനുഷ്യന്‍ എന്നാ നിലയി, മാധവിക്കുട്ടി പാവം ആയിരുന്നു ..സധാരക്കാരി ആയിരുന്നു ..എന്നാല്‍ അസാമാന്യ പ്രതിഭയുള്ള ഒരു എഴുത്തുകാരിയും ...അവരുടെ സ്മരണക്കു മുന്‍പില്‍ കൂപ്പുകൈകള്‍ മാത്രം ..

    മറുപടിഇല്ലാതാക്കൂ